Sunday, 28 August 2016

ഇസ്രോയ്ക്ക് ( ISRO ) ഒരു പൊൻ തൂവൽ കൂടെ.

റോക്കറ്റ് വിക്ഷേപണത്തിന്റെ ചെലവ് പത്തില്‍ ഒന്നായി കുറയ്ക്കാന്‍ സഹായിക്കുന്ന പുതിയ റോക്കറ്റ് എന്‍ജിന്‍ ഐ.എസ്.ആര്‍.ഒ വിജയകരമായി പരീക്ഷിച്ചു.

സ്‌ക്രാംജെറ്റ് ( supersonic combusting ramjet) എന്ന് വിളിക്കപ്പെടുന്ന ഈ പുതി റോക്കറ്റ് എന്‍ജിന്‍ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പരീക്ഷണം വലിയ വിയമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കിരണ്‍ കുമാര്‍ പറഞ്ഞു.
മൂവായിരം കിലോഗ്രാം ഭാരമുള്ള അഡ്വാന്‍സ്ഡ് ടെക്‌നോളജി വെഹിക്കിള്‍ റോക്കറ്റാണ് പുതിയ എന്‍ജിനില്‍ പരീക്ഷണ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. സാധാരണയായി ഇന്ധനവും ജ്വലനസഹായിയും എന്‍ജിനില്‍ നിറച്ചാണ് വിക്ഷേപണത്തിന് തയ്യാറാക്കുക. എന്നാല്‍ അന്തരീക്ഷത്തില്‍നിന്നുള്ള ഓക്‌സിജന്‍ ഉപയോഗിച്ച് ഇന്ധനത്തിന്റെ ജ്വലനം നടത്തുന്ന സാങ്കേതികവിദ്യയാണ്  പുതിയ എന്‍ജിനില്‍ ഉപയോഗിച്ചിരിക്കുന്നത്. റോക്കറ്റിന്റെ ആദ്യ 2 സ്റ്റേജുകളിൽ ഓക്സിജൻ അടങ്ങിയ ഇന്ധനം ആവശ്യമില്ല. അതുകൊണ്ട് ' supersonic combusting ramjet 'എൻജിൻ മതിയാവും. അതിനാലാണ് പരമ്പരാഗത രീതി വിട്ട്   ഈ രീതിയിൽ ചിന്തിച്ചു തുടങ്ങിയത്.

ഇതുവരെ 4 രാജ്യങ്ങളാണ് സ്‌ക്രാംജെറ്റ് പരീക്ഷണങ്ങൾ ചെയ്തിട്ടുള്ളത്. ഈ സാങ്കേതികവിദ്യ വിജയകരമാക്കിയത്  അമേരിക്ക മാത്രം ആയിരുന്നു. ഇപ്പോൾ  ഇന്ത്യ ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്തെത്തുകയാണ്. ഓസ്‌ട്രേലിയ, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമം തുടരുന്നു എങ്കിലും പൂര്‍ണവിജയത്തിലെത്തിയിട്ടില്ല

Saturday, 6 August 2016

എന്തുകൊണ്ടാണു പശ അതിന്റെ ഡബ്ബയിൽ ഒട്ടാത്തതു ??

എന്തുകൊണ്ടാണു  പശ അതിന്റെ ഡബ്ബയിൽ ഒട്ടാത്തതു ??
ഇത് തമാശ ആയി പലരും ചോദിക്കുന്നതാ. പക്ഷെ അതിന്റെ കാരണം അറിയുമോ ?
ഉത്തരം ലളിതം ആണ്. പശ ഉണങ്ങാത്തതുകൊണ്ടാണ് ഒട്ടാത്തതു.

 പശ പല തരം ഉണ്ട്. എന്നാലും പ്രധാനമായി 2 തരം ആയി തിരിക്കാം.

1. പശ അന്തരീക്ഷത്തിലെ ഓക്സിജനുമായോ,വെള്ളവുമായോ പ്രവർത്തിക്കുമ്പോൾ രാസ പ്രവർത്തനം നടന്നു ഒട്ടുന്ന  രീതിയിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ചിലവ അൾട്രാ വയലറ്റ് വെട്ടവും ആയി പ്രവർത്തിക്കുന്ന രീതിയിലും.

2. പശയുടെ കൂടെ ഒരു ലായനിയും ഉണ്ടാവും. നമ്മൾ ഡബ്ബയിൽനിന്നും പശപ്പുറത്തെടുക്കുമ്പോൾ ആ ലായനി പുറത്തേക്കു പോവുകയും പശ ഒട്ടുകയും ചെയ്യുന്നു.
ആ ലായനി പുറത്തു പോകാത്തിടത്തോളം പശ ഒട്ടില്ല.

ഡബ്ബ കുറ നേരം തുറന്നു വച്ചാൽ ഡബ്ബയിലും പശ ഒട്ടും.

Tuesday, 2 August 2016

മനുഷ്യർ സാങ്കേതീകമായി എത്രമാത്രം പുരോഗമിച്ചവർ ആണ് ?

സീൻ -1 : നായകൻ കൺട്രി സൈഡ് റോഡിലൂടെ കാർ ഓടിച്ചു പോകുന്നു. മുന്നിലായി ശക്തമായ പ്രകാശം കാണുന്നു. അതൊരു പറക്കും തളിക ആയിരുന്നു.  വണ്ടിയിൽ ഉണ്ടായിരുന്ന ക്യാമറ എടുക്കാൻ നായകൻ ആലോചിക്കുന്നു. പക്ഷെ അങ്ങനാണോ, ശബ്ദം ഉണ്ടാക്കുവാനോ അയാൾക്ക് കഴിഞ്ഞില്ല. ഏലിയൻസ് അയാളെ കൂട്ടിക്കൊണ്ടു പോകുന്നു ,  പറക്കും തളികയിൽ ഒരു ടേബിളിൽ കിടത്തി, എന്തൊക്കെയോ ടെസ്റ്റ് ചെയ്യുന്നു  . ഒടുക്കം അവർ തെളിവ് പോലും അവശേഷിക്കാതെ പറക്കും തളികയിൽ തിരിച്ചു പോകുന്നു.  


സീൻ-2 : ഇൻഡിപെൻഡൻസ് ഡെ എന്ന സിനിമയിൽ ഏലിയൻസ് വന്നു ന്യൂയോർക്ക് സിറ്റിക്കു മുകളിലായി ഭീമാകാരമായ പറക്കും തളിക പാർക്ക് ചെയ്യുന്നു. ലേസർ പോലുള്ള എന്തോ ഉപകരണം ഉപയോഗിച്ച് ആളുകളെയും, ബിൽഡിങ്ങുകളും മറ്റും തരിപ്പണമാക്കുന്നു.



ഭൂമി നശിക്കുവാൻ പ്രധാനമായും 3 കാര്യങ്ങളുണ്ടെന്നാണ് നാം കണക്കു കൂട്ടുന്നത്.
1) ഉൽക്കാ പതനം.
2) ടെററിസം, ബോംബിങ്.
3) ഏലിയൻസ് വന്നു ഭൂമിയെ കീഴടക്കുന്നത് മൂലം.


ഏലിയൻസ് നമ്മളെക്കാൾ സാങ്കേതീകമായി  പുരോഗമിച്ചവർ ആയിരിക്കുമോ ? ആയിരിക്കും. ആയിരിക്കണം. അല്ലെങ്കിൽ അവർക്കു അന്യ ഗ്രഹത്തിൽ നിന്നും ഇവിടെ വരുവാൻ കഴിയില്ലല്ലോ.
നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രം തന്നെ 4.2 പ്രകാശവർഷം ദൂരെ ആണ്.  മറ്റു നക്ഷത്രങ്ങളൊക്കെ അതിനേക്കാൾ ദൂര ആണ്. ഭൂമിയുടെ അപരൻ ആയി നാം കണ്ടെത്തിയ നക്ഷത്രങ്ങൾ പലതും 500 ഉം, 1000 വും, 1500 ഉം പ്രകാശവർഷം ഒക്കെ ദൂരെ ഉള്ളതാണ് ! അപ്പോൾ ഭൂമിയിൽ വരുന്ന എലിയൻസ് എന്തായാലും  നമ്മളെക്കാൾ ബുദ്ധിപരമായും, ടെക്‌നോളജി പരമായും മുന്നിൽ ആയിരിക്കണം.  അവർ എത്രമാത്രം സാങ്കേതീകമായി  പുരോഗമിച്ചവർ ആയിരിക്കും ?? സാങ്കേതീകമായി  ഒരു ജനത എത്രമാത്രം പുരോഗതി പ്രാപിച്ചവർ ആണ് എന്ന് അറിയുവാൻ എന്തേലും മാനദന്ധം ഉണ്ടോ ? ഉണ്ട്..അതിനായി രൂപകൽപ്പന ചെയ്ത  അളവുകോലാണ് " കാർഡാഷേവ് സ്കേൽ ". അത് പ്രധാനമായും എത്രമാത്രം ഊർജം നാം ടെക്‌നോളജി പരമായും, ആശയ വിനിമയത്തിനുമായി  ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.
നമുക്കറിയാം.. ഒരു നാൽപ്പതു വർഷങ്ങൾക്കു മുൻപ് നമ്മുടെ ഗ്രാമങ്ങളിലൊന്നും ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. രാത്രി ആയാൽ മണ്ണെണ്ണ വിളക്കോ, ചൂട്ടോ മറ്റോ കത്തിച്ചു നാം വീട്ടിലെ കാര്യങ്ങൾ ചെയ്തിരുന്നു. പാചകം ചെയ്യുവാൻ ആയിരുന്നെകിൽ മണ്ണെണ്ണയും, വിറകും. ഊർജത്തിന്റെ ഉപയോഗം തീരെ  കുറവായിരുന്നു.
ഇപ്പോൾ  ഇലക്ട്രിസിറ്റി വന്നു.  ബൾബുകൾ വന്നു.  ഫാനുകൾ വന്നു, ടി.വി വന്നു.  വാട്ടർ ഹീറ്ററും, ഓവനും, ഫ്രിഡ്ജും, എയർ കണ്ടീഷനും ഇല്ലാത്ത വീടുകൾ തന്നെ കുറവായി. പണ്ട് സൈക്കിളിൽ യാത്ര ചെയ്തിരുന്നവർ ഇപ്പോൾ സ്‌കൂട്ടറിനെയും, കാറിനേയും ആശ്രയിക്കുവാൻ തുടങ്ങി. പണ്ടുണ്ടായിരുന്ന ഫോണുകൾ മാറി ഇപ്പോൾ മൊബൈൽ ഫോണും ആയി. അതും ഒരാൾക്ക് രണ്ടും, മൂന്നും ഫോണുകൾ വരെ ആയി. പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ മനുഷ്യൻ നാഗരീകമായി പുരോഗമിക്കുമ്പോൾ അവൻ ഉപയോഗിക്കുന്ന ഊർജവും കൂടിക്കൊണ്ടിരിക്കും. പണ്ട് വിറകു മാത്രം ഉപയോഗിച്ചിരുന്ന മനുഷ്യർ പിന്നീട് പെട്രോളിയം ഉത്പന്നങളും, ഇലക്ട്രിസിറ്റിയും, ആണവ ഊർജവും, സോളാർ എനർജിയും ഉപയോഗിക്കുന്നു. ഊർജത്തിന്റെ ആവശ്യകത കൂടുമ്പോൾ നാം സൗരോർജം  നേരിട്ട് ഉപയോഗിക്കുവാൻ തുടങ്ങും. അതും പോരാതെ വരുമ്പോൾ  മറ്റു നക്ഷത്രങ്ങളുടെ ഊർജം ഊർജം ഉപയോഗിക്കും. അങ്ങനെ നമ്മുടെ ഗാലക്സിയിലെ മൊത്തം നക്ഷത്രന്ജളുടെയും ഊർജം ഉപയോഗിക്കും. പിന്നീട് മറ്റു ഗാലക്സികളിലേക്കും നമ്മുടെ യാത്ര തുടരും... ഇതാണ് കാർഡാഷേവ് സ്കേൽ ന്റെ അടിസ്ഥാനം.

പക്ഷെ .. നമ്മൾ മനുഷ്യർ ഇപ്പോൾ ഇവിടെ ആണ് നിൽക്കുന്നത് ?
നമ്മൾ ടൈപ്പ് -0 സിവിലൈസേഷൻ ആണ്. നമ്മൾ ഊർജ്ജത്തിനായി മരിച്ച ചെടികളെയും, ജീവികളെയും ഉപയോഗിക്കുന്നു. ഭൂമിക്കു അടിയിൽ നിന്നുള്ള  കൽക്കരിയും, പ്രകൃതി വാതകങ്ങളും ഉപയോഗിക്കുന്നു.

നാഗരികതയെ പ്രധാനമായും 3 ആയി തിരിക്കാം.

ടൈപ്പ്-1 നാഗരികത ( planetary civilization ) : അടുത്ത നക്ഷത്രങ്ങളിൽ ( സൂര്യൻ ) നിന്നും ലഭിക്കുന്ന ഊർജം അവർക്കു സൂക്ഷിച്ചു വച്ച് പുനരുപയോഗം ചെയ്യുവാൻ സാധിക്കും.  ഭൂകമ്പം, സുനാമി, അഗ്നിപർവ്വത സ്ഫോടനവും ഒക്കെ നിയന്ത്രിക്കുവാൻ ശേഷി ഉണ്ടായിരിക്കും. കാലാവസ്ഥയും നിയന്ത്രിക്കുന്നു.  ആ ഗ്രഹത്തിന്റെ മുഴുവൻ നിയന്ത്രണവും അവരുടെ കൈകളിൽ ആയിരിക്കും.



ടൈപ്പ്-2 നാഗരികത ( stellar civilization  ) : മാതൃ നക്ഷത്രം കൂടാതെ  അടുത്ത നക്ഷത്രങ്ങളിൽ നിന്നും ആവശ്യാനുസരണം കൃത്രിമ മാർഗങ്ങളിലൂടെ  ഊർജം മൊത്തമായി  ശേഖരിച്ചു പരമാവധി പ്രയോജനപ്പെടുത്താൻ ശേഷി ഉള്ളവർ ആയിരിക്കും.  ഡൈസൺ സ്പിയർ എന്നത് ഇതിന്റെ സാങ്കൽപ്പീക ഉദാഹരണം ആണ്. സോളാർ സിസ്റ്റത്തിന്റെ മുഴുവൻ നിയന്ത്രണവും അവരുടെ കൈകളിൽ ആയിരിക്കും.


ഡൈസൺ സ്പിയർ : നക്ഷത്രത്തിന് / സൂര്യന് ചുറ്റും ഭീമാകാരങ്ങളായ സോളാർ പാനലുകൾ വച്ച് സൂര്യന്റെ ഊർജം പരമാവധി  ശേഖരിച്ചു ഗ്രഹത്തിലേക്കു ( ഭൂമിയിലേക്ക് ) അയക്കുന്നു.

ടൈപ്പ്-3 നാഗരികത ( galactic civilization   ) : മൊത്തം ഗാലക്സിയിലെ ഊർജത്തെ ഉപയോഗിക്കുവാൻ  ശേഷി ഉള്ളതായിരിക്കും ഇക്കൂട്ടർ.  സ്വന്തം ഗാലക്സിയുടെ മുഴുവൻ നിയന്ത്രണവും അവരുടെ കൈകളിൽ ആയിരിക്കും.

1964 ഇൽ റഷ്യൻ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ നിക്കോളായ് കാർഡാഷേവ് ആണ് ഈ രീതിയിൽ ഉള്ള മാനദന്ധം ആദ്യമായി അവതരിപ്പിച്ചത്.  ടൈപ്പ് -0 മുതൽ 3 വരെ ഉള്ള സിവിലൈശേഷനെക്കുറിച്ച വളരെ വിപുലമായ പ്രബന്ധം ആണ് അദ്ദേഹം അവതരിപ്പിച്ചത്. അതിനുശേഷം പലരും കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർത്തു. ഇപ്പോൾ ടൈപ്പ് -0 മുതൽ ടൈപ്പ്-5 വരെ ഇതിൽ ഉണ്ട്.

ടൈപ്പ്-1 ( 10^16 W )
ടൈപ്പ്-2 ( 10^26 W )
ടൈപ്പ്-3 ( 10^36 W )
ടൈപ്പ്-4 ( 10^48 W )
ടൈപ്പ്-5 ( infinite )
എന്നിങ്ങനെ ആണ് ഓരോ ടൈപ്പിന്റെയും ഊർജോപയാഗം.

1973 ഇൽ കാൾ സാഗൻ മനുഷ്യരുടെ അന്നത്തെ 'കാർഡാഷേവ് സ്കേൽ' കണക്കു കൂട്ടുകയുണ്ടായി. അന്ന് നാം 0.7 ആയിരുന്നു. ഇപ്പോൾ 0.75 ഉം.

നമ്മൾ മനുഷ്യർ ടൈപ്പ്-1 ലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ലക്ഷണങ്ങൾ നമുക്ക് ചുറ്റും കാണാം. ഇന്റർനെറ്റ്, സ്‍മാർട്ട് ഫോൺ, ലേസർ, LIGO, Ion thruster ഒക്കെ അതിന്റെ ലക്ഷണങ്ങൾ ആണ്.


ഭൗതീക ശാസ്ത്രജ്ഞൻ  ഡോ. മിച്ചിയോ  കാക്കുവിന്റെ അഭിപ്രായത്തിൽ  മനുഷ്യർ ഏതാണ്ട് 100 വർഷത്തിനകം ടൈപ്-1 സിവിലൈസേഷൻ ആകും. ടൈപ്പ്-0 യിൽ നിന്നും ടൈപ്പ്-1 ലേക്കുള്ള മാറ്റം ആണ് ഏറ്റവും വിഷമം പിടിച്ചത്. നമ്മൾ മനുഷ്യർ ഇപ്പോൾ ഈ ഘട്ടത്തിൽ ആണ്. മിക്കവാറും നമ്മൾ കലഹിച്ചോ, ടെറ റിസം വഴിയോ, ബോംബ് ഇട്ടോ ഇല്ലാതാവാൻ ആണു അധിക സാധ്യത.
ടൈപ്പ്-1 ഇൽ നിന്ന് ടൈപ്പ്-2 ആവാൻ ഉദ്ധേശം  ആയിരം വർഷം എടുക്കും.
ടൈപ്പ്-2  സിവിലൈസേഷൻ ആയാൽ പിന്നെ അവരെ  ഒരു പ്രകൃതി ദുരന്തത്തിനും നശിപ്പിക്കുവാൻ കഴിയില്ല. സൂര്യൻ തന്നെ ഇല്ലാതാവുകയോ, അല്ലെങ്കിൽ അടുത്ത നക്ഷത്രത്തിന്റെ സൂപ്പർനോവാ സ്പോടനമോ ഒന്നും അവരെ ബാധിക്കില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ അവർ അപ്പാടെ മറ്റൊരു നക്ഷത്രത്തിന് അടുത്തേക്ക് ചേക്കേറും.
പിന്നെയും ലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കും ടൈപ്പ്-3 ആവാൻ.

പക്ഷെ.. മനുഷ്യർ ടൈപ്പ്-1 സിവിലൈസേഷൻ ആകുമോ ഇല്ലയോ എന്നതാണ് ഇപ്പോൾ ഉള്ള ആശങ്ക.

Monday, 1 August 2016

നമ്മുടെ ശരീരം പ്രകാശം പുറപ്പെടുവിക്കുന്നുണ്ടോ ?

മനുഷ്യശരീരം 2 രീതിയിലുള്ള പ്രകാശം പുറപ്പെടുവിക്കുന്നുണ്ട്.


1) സാധാരണ നമുക്ക് കാണാവുന്ന പ്രകാശം ( visible light ) . പക്ഷെ അത് നമുക്കു കണ്ണുകൊണ്ട് കാണാവുന്നതിനേക്കാൾ 1000 മടങ്ങു ശക്തി കുറഞ്ഞാതാണ് എന്ന് മാത്രം. വളരെ ശക്തമായ ക്യാമറ ഉപയോഗിച്ചാൽ നമുക്ക് ഈ പ്രകാശത്തിന്റെ ഫോട്ടോ എടുക്കാം.
ഒരു ദിവസത്തിൽത്തന്നെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആനുപാതമായി  പല തോതിലാണ് പ്രകാശം വരുന്നത് എന്നാണു കണ്ടെത്തൽ.
മനുഷ്യർ മാത്രമല്ല മറ്റു ജീവികളും ഈ തരത്തിൽ പ്രകാശം പുറപ്പെടുവിക്കും.
2) ബ്ളാക്ക് ബോഡി റഡിയേഷൻ : ഈ  രീതിയിൽ എല്ലാ ജീവജാലങ്ങളും പ്രകാശിക്കുന്നു. പക്ഷെ അത് നമുക്കി കണ്ണുകൊണ്ട് കാണാവുന്ന പ്രകാശം അല്ല. ചുവപ്പു നിറത്തിനും താഴെ ഉള്ള ഫ്രീക്വൻസി ആയ ഇൻഫ്രാ  റെഡ് റഡിയേഷൻ ആയാണ് ഈ പ്രകാശം വരുന്നത്. ഇത് ശരീരത്തിന്റെ താപനിലയെ മാത്രം അടിസ്ഥാനം ആയുള്ളതാണ്.
ഏതൊരു വസ്തുവിനെയും ചൂടാക്കിയാൽ അത് പ്രകാശം പുറത്തു വിടുവാൻ തുടങ്ങും.
ഏതാണ്ട്  500 ഡിഗ്രി സെൽഷ്യസ് ആയാൽ ആ പ്രകാശം നമുക്ക് കാണാവുന്ന രീതിയിൽ ആവുന്നു.
1000 ഡിഗ്രി സെൽഷ്യസ് ആയാൽ ആയാൽ കടും ചുവപ്പും,
3000 ഡിഗ്രി സെൽഷ്യസ് ആയാൽ ആയാൽ ഓറഞ്ചും,
6000 ഡിഗ്രി സെൽഷ്യസ് ആയാൽ ആയാൽ വെളുപ്പും,
10,000 ഡിഗ്രി സെൽഷ്യസ് ആയാൽ ആയാൽ നീല പ്രകാശവും ആവുന്നു.
മനുഷ്യരുടെ ശരീരത്തിന്റെ താപനില 37 ഡിഗ്രി സെൽഷ്യസ് ആയതുകൊണ്ട് ഇൻഫ്രാ  റെഡ് ഫ്രീക്വന്സിയിലെ പ്രകാശം ആണ് പുറപ്പെടുവിക്കുക.
എന്നാൽ ആദ്യം പറഞ്ഞ ഈതിയിൽ പുറത്തു വിടുന്ന പ്രകാശം നമുക്ക് കാണാവുന്ന പ്രകാശം തന്നെയാണ്. പക്ഷെ അത് വളരെ ശക്തി കുറഞ്ഞതാണ് എന്ന് മാത്രം.